Tuesday, December 1, 2009

സ്വാതന്ത്യ്രം അഞ്ചു പേരുടെ കണ്ണില്‍....

അവര്‍ ആറു പേരുണ്ടായിരുന്നു..


വന്ദ്യവയോധികനായ തസ്കരന്‍ പറഞ്ഞു:
"കൊടും പാപങ്ങള്‍
എത്ര വേണമെങ്കിലും നിങ്ങള്‍ക്ക്‌ ചെയ്യാം.
സ്വാതന്ത്ര്യം നേടാന്‍
ചിതല്‍പ്പുറ്റ്‌ പുതച്ചാല്‍ മതി."


അകക്കണ്ണുണര്‍ന്ന പോരാളി പറഞ്ഞു:
"ഏതു തരത്തിലുള്ള വിദ്യയും
നിങ്ങള്‍ക്ക്‌ തനിയെ സ്വായത്തമാക്കാം.
സ്വാതന്ത്ര്യം നേടാന്‍
പെരുവിരല്‍ അറുത്തു നല്‍കിയാല്‍ മതി."


മനസ്സില്‍ വടു കെട്ടി
തയമ്പു വീണ ശില്‍പ്പി പറഞ്ഞു:
"ഈ പ്രപഞ്ചം തന്നെ
നിങ്ങള്‍ക്ക്‌ പ്രണയ സ്മാരകമായി ചെത്തിയൊതുക്കാം.
സ്വാതന്ത്ര്യം നേടാന്‍
കൈപ്പത്തി മുറിച്ചു കൊടുത്താല്‍ മതി."


പല്ലില്ലാത്ത, അല്‍പ്പവസ്ത്രധാരിയായ വൃദ്ധന്‍ പറഞ്ഞു:
"ഏതു ദേശത്തെ വേണമെങ്കിലും
നിങ്ങള്‍ക്ക്‌ മോചിതരാക്കാം.
സ്വാതന്ത്ര്യം നേടാന്‍
ഹൃദയം തുളച്ചു കയറിയ ഒരു വെടിയുണ്ട മതി."


അങ്ങിങ്ങ്‌ നരച്ച താടിയുള്ള
ധിഷണാശാലി പറഞ്ഞു:
"എത്രയോ തലമുറകളെപ്പോലും
ആശയങ്ങളാല്‍ വിപ്ളവോന്‍മത്തരാക്കാന്‍
നിങ്ങള്‍ക്ക്‌ സാധിക്കും.
സ്വാതന്ത്ര്യം നേടാന്‍
പട്ടിണി കിടന്നാല്‍ മാത്രം മതി."


പട്ടിണി കൊണ്ടുണങ്ങിയ,
ശരീരത്തിലും മനസ്സിലും ചിതലരിച്ച,
കുഷ്ഠം ബാധിച്ച്‌ വിരലുകളും കൈപ്പത്തിയും അറ്റ,
തിരിച്ചെടുക്കാനാവാത്ത ബ്രഹ്മാസ്ത്രം കൊണ്ട്‌
ഹൃദയം തുളഞ്ഞുകയറിയ,
നെറ്റിയില്‍ ഉണങ്ങാത്ത നീണ്ട മുറിപ്പാടുള്ള
വിരൂപനായ ആറാമന്‍ മാത്രം
നിശബ്ദനായിരുന്നു...


"യുഗാന്തരങ്ങളായി
സ്വാതന്ത്യ്രദാഹിയായി
പലേടത്തും പല വേഷങ്ങളിലലഞ്ഞ
നിനക്ക്‌ നിന്‍റ്റെ ജന്‍മം തന്നെ
സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു..."


അവരഞ്ചു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു...

Monday, November 30, 2009

പൂച്ച !!

കരഞ്ഞു കരഞ്ഞങ്ങിനെ
കറുത്ത പൂച്ച
അടുപ്പിന്‍ തിണ്ണയില്‍ നാലു പെറ്റു..


കറുത്ത പൂച്ചയ്ക്ക്‌
വെളുത്ത നാലു മക്കള്‍..


ഒന്നിനു കണ്ണില്ല.
ഒന്നിനു കാതില്ല.
ഒന്നിനു നാവില്ല.
ഇനിയൊന്നിന്‌
ഇതു മൂന്നുമില്ല.


എരിഞ്ഞു കരിഞ്ഞ കനല്‍ചൂടില്‍
തിരിച്ചൂം മറിച്ചുമിട്ട്‌
കറുത്ത പൂച്ച
വെളുത്ത കുഞ്ഞുങ്ങളെ
തണുപ്പകറ്റി പോറ്റി.


വളര്‍ന്നു വളര്‍ന്നൊരിക്കല്‍
കണ്ണില്ലാത്ത പൂച്ച
വഴിയറിയാതെ എങ്ങോ പോയി..


കാതില്ലാത്ത പൂച്ച
ശെരിയോ തെറ്റോ കേള്‍ക്കാതെ
നടന്നകന്നു..


നാവില്ലാത്ത പൂച്ച
ഒരക്ഷരമുരിയാടാതെ
ഒളിച്ചോടിപ്പോയി..


കണ്ണും കാതും നാവുമില്ലാത്ത നാലാമനാകട്ടെ,
കരിഞ്ഞ കനലുകള്‍
എരിഞ്ഞു കത്തിയത്‌ കാണാതെ
അടുപ്പില്‍ വീണ്‌ ചത്തുപോയി..


കറുത്ത പൂച്ച
കരഞ്ഞു പറഞ്ഞത്‌
അവന്‍ കേട്ടില്ല..


അവന്‍ കരയാന്‍ ശ്രമിച്ചത്‌
ആരും അറിഞ്ഞു പോലുമില്ല..


കനല്‍ എരിഞ്ഞൊടുങ്ങിയപ്പോള്‍..
കരഞ്ഞു കരഞ്ഞങ്ങിനിരുന്ന കറുത്ത പൂച്ച
അടുപ്പിന്‍ തിണ്ണയില്‍ വീണ്ടും നാലു പെറ്റു....

Sunday, November 29, 2009

നിറങ്ങള്‍ രുചികളായി ഒറ്റപ്പെടുന്നു...

ഒലിച്ചരിച്ച്‌
വഴിതെറ്റി
മണല്‍ക്കടലിന്‍റെ അഴിമുഖത്തടിഞ്ഞ്‌
കട്ട കെട്ടിയ പുഴയുടെ ആത്മാവിന്‌
ചാര നിറത്തിന്‍റെ ചവര്‍പ്പ്‌


വരണ്ട മണ്ണിന്‍റെ നെറുകയില്‍
കുഴിവെട്ടി, കുരിശു നാട്ടി, ചാരിക്കിടന്ന്‌
വിഷം കഴിച്ചൊടുങ്ങിയ
കര്‍ഷകന്‍റെ പകുതി മരിച്ച കണ്ണീരിന്‌
കറുത്ത മഷിയുടെ കയ്പ്പ്‌..


അരക്ഷിതാവസ്ഥയുടെ
പത്താം നിലകളില്‍ കയറി നിന്ന്‌
പരിതസ്തിഥികളെ സമഗ്ര വീക്ഷണം നടത്തി
താഴേക്ക്‌ ചാടി നുറുങ്ങിയൊടുങ്ങിയ പെണ്‍കുട്ടിയുടെ
കിതപ്പടങ്ങാത്ത ഹൃദയത്തിന്‌
ചുവന്ന മണ്ണിന്‍റെ പുളിരസം..


വെളുത്ത തുണിയില്‍ പൊതിഞ്ഞു മൂടി
ഇരുണ്ട ഇടനാഴികള്‍ക്കിടയിലൂടെ
വലിച്ചിഴച്ച്‌
ആശുപത്രിയുടെ പിന്നാമ്പുറത്തേക്ക്‌ വലിച്ചെറിയപ്പെട്ട
ഇനിയും ജീവനൊടുങ്ങാത്ത സ്ത്രീ ഭ്രൂണത്തിന്‌
ഇളം നീല നിലാവിന്‍റെ ഉപ്പുരസം..


ആര്‍ത്തു പതഞ്ഞൊലിച്ച്‌
ഒടുവില്‍ തളര്‍ന്ന്‌ പിന്‍വാങ്ങിയ തിരമാലകള്‍
ഒരേ കുഴിയില്‍ ബാക്കി വച്ച
നൂറുകണക്കിന്‌ ശവങ്ങളുടെ
കോര്‍ത്തുപിടിച്ച കൈത്തലങ്ങള്‍ക്ക്‌
വെളുത്ത ചെമ്പരുത്തിയുടെ മധുരം..


നിയമ കാവല്‍ഭടന്‍മാരുടെ
ഉരുട്ടിയ ചോദ്യങ്ങള്‍ക്കൊടുവില്‍
അനക്കം നഷ്ടപ്പെട്ട
പാവം പ്രതിയുടെ
ഇനിയും മടങ്ങാത്ത ചൂണ്ടുവിരലും


കരിങ്കടലിനപ്പുറം
ഒട്ടിയ വയറുകള്‍ക്ക്‌ മീതെ കരിമ്പടം പുതപ്പിക്കുന്ന
വലിയ കണ്ണുകളുള്ള ഈച്ചകളും


എതു നിമിഷവും
ജനക്കൂട്ടത്തിനിടയില്‍ വച്ച്‌
സ്വയം പൊട്ടിത്തെറിച്ചേക്കാവുന്ന
തിരിച്ചറിയപ്പെടാതെ പോവുന്ന നിഴലുകളുമെല്ലാം
ഇപ്പോഴും പുതിയ നിറങ്ങള്‍ തേടുകയാണ്‌..



രുചികളും....

I Am Alone...!!!


ഇടമുറിയാതെ
ചെരിഞ്ഞുപെയ്ത മഴയില്‍
എന്‍റെ ഒരു കണ്ണ്‌ ഒലിച്ചുപോയി..
ഞാന്‍ അമ്മയെ ആദ്യം കണ്ടത്‌
ആ കണ്ണ്‌ കൊണ്ടായിരുന്നു.


എരിഞ്ഞു കത്തി
കുത്തനെ വീണ വെയിലില്‍
എന്‍റെ നാവിന്‍റ്റെ ഒരു പകുതി
പൊള്ളി അടര്‍ന്നു വീണു കരിഞ്ഞു പോയി..
ഞാന്‍ "അച്ഛാ" എന്നാദ്യം വിളിച്ചത്‌
ആ നാവു കൊണ്ടായിരുന്നു..


അലറിപ്പാഞ്ഞ്‌
വിലങ്ങനെ വീശി അടിച്ച കാറ്റില്‍
എന്‍റെ ഒരു കൈ പറിഞ്ഞു തെറിച്ചു പോയി..
ഞാന്‍ അനിയത്തിയെ പിച്ചവപ്പിച്ചു നടത്തിയത്‌
ആ കൈ കൊണ്ടായിരുന്നു...


നിശബ്ദമായി
സൂചിക്കുത്തു പോലെ
മുകളിലേക്കു പടര്‍ന്നു കയറിയ കൊടും ശൈത്യത്തില്‍
എന്‍റെ ഒരു കാല്‍
മരവിച്ചു കോടി അടര്‍ന്നു പോയി..
ഞാന്‍ അനുജനെ ചുമലില്‍ താങ്ങി നടന്നത്‌
ആ കാലു കൊണ്ടായിരുന്നു..


ഋതുഭേദങ്ങള്‍ക്കിപ്പുറം
ഒടുവില്‍
ഞാനിന്ന്‌
തീര്‍ത്തും അനാഥനാണ്‌..

Saturday, November 28, 2009

ചുമട്ടുകൂലി



അടക്കിപ്പിടിച്ച തേങ്ങലുകളുമായി
നീ എന്തിനെന്‍റെ വഴി മുടക്കുന്നു?
കാലഹരണപ്പെട്ടു പോയ
നിന്‍റെ ആ പഴയ ഗര്‍ഭപാത്രത്തിനെന്‍റ്റെ വില
നീ ഒന്നു വേഗം നിശ്ചയിച്ചു കഴിഞ്ഞിരുന്നെങ്കില്‍...