Tuesday, December 1, 2009

സ്വാതന്ത്യ്രം അഞ്ചു പേരുടെ കണ്ണില്‍....

അവര്‍ ആറു പേരുണ്ടായിരുന്നു..


വന്ദ്യവയോധികനായ തസ്കരന്‍ പറഞ്ഞു:
"കൊടും പാപങ്ങള്‍
എത്ര വേണമെങ്കിലും നിങ്ങള്‍ക്ക്‌ ചെയ്യാം.
സ്വാതന്ത്ര്യം നേടാന്‍
ചിതല്‍പ്പുറ്റ്‌ പുതച്ചാല്‍ മതി."


അകക്കണ്ണുണര്‍ന്ന പോരാളി പറഞ്ഞു:
"ഏതു തരത്തിലുള്ള വിദ്യയും
നിങ്ങള്‍ക്ക്‌ തനിയെ സ്വായത്തമാക്കാം.
സ്വാതന്ത്ര്യം നേടാന്‍
പെരുവിരല്‍ അറുത്തു നല്‍കിയാല്‍ മതി."


മനസ്സില്‍ വടു കെട്ടി
തയമ്പു വീണ ശില്‍പ്പി പറഞ്ഞു:
"ഈ പ്രപഞ്ചം തന്നെ
നിങ്ങള്‍ക്ക്‌ പ്രണയ സ്മാരകമായി ചെത്തിയൊതുക്കാം.
സ്വാതന്ത്ര്യം നേടാന്‍
കൈപ്പത്തി മുറിച്ചു കൊടുത്താല്‍ മതി."


പല്ലില്ലാത്ത, അല്‍പ്പവസ്ത്രധാരിയായ വൃദ്ധന്‍ പറഞ്ഞു:
"ഏതു ദേശത്തെ വേണമെങ്കിലും
നിങ്ങള്‍ക്ക്‌ മോചിതരാക്കാം.
സ്വാതന്ത്ര്യം നേടാന്‍
ഹൃദയം തുളച്ചു കയറിയ ഒരു വെടിയുണ്ട മതി."


അങ്ങിങ്ങ്‌ നരച്ച താടിയുള്ള
ധിഷണാശാലി പറഞ്ഞു:
"എത്രയോ തലമുറകളെപ്പോലും
ആശയങ്ങളാല്‍ വിപ്ളവോന്‍മത്തരാക്കാന്‍
നിങ്ങള്‍ക്ക്‌ സാധിക്കും.
സ്വാതന്ത്ര്യം നേടാന്‍
പട്ടിണി കിടന്നാല്‍ മാത്രം മതി."


പട്ടിണി കൊണ്ടുണങ്ങിയ,
ശരീരത്തിലും മനസ്സിലും ചിതലരിച്ച,
കുഷ്ഠം ബാധിച്ച്‌ വിരലുകളും കൈപ്പത്തിയും അറ്റ,
തിരിച്ചെടുക്കാനാവാത്ത ബ്രഹ്മാസ്ത്രം കൊണ്ട്‌
ഹൃദയം തുളഞ്ഞുകയറിയ,
നെറ്റിയില്‍ ഉണങ്ങാത്ത നീണ്ട മുറിപ്പാടുള്ള
വിരൂപനായ ആറാമന്‍ മാത്രം
നിശബ്ദനായിരുന്നു...


"യുഗാന്തരങ്ങളായി
സ്വാതന്ത്യ്രദാഹിയായി
പലേടത്തും പല വേഷങ്ങളിലലഞ്ഞ
നിനക്ക്‌ നിന്‍റ്റെ ജന്‍മം തന്നെ
സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു..."


അവരഞ്ചു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു...

No comments:

Post a Comment